Jyothy Sreedhar

ശബ്ദങ്ങളുടെ പ്രണയം

രാത്രികളിൽ,
എന്റെ ശബ്ദമിറങ്ങി
നമുക്കിടയിലെവിടെയോ
നിന്റെ ശബ്ദവുമായി ഒട്ടിയിരുന്ന്
പ്രണയിക്കുന്നതു കാണുമ്പോൾ
എനിയ്ക്ക്‌ കുശുമ്പാണ്‌.

ഒന്നിച്ചിരുന്ന്, പോകെപ്പോകെ,
നമ്മുടെ ശബ്ദങ്ങൾ
അതിന്നാത്മാവിലേയ്ക്ക്‌
അലിഞ്ഞിറങ്ങി
ഒടുക്കം ശബ്ദമില്ലായ്മയായ്‌ മാറുമ്പോൾ,
എനിയ്ക്ക്‌ കുശുമ്പാണ്‌.

എന്റെ ശബ്ദമായ്‌
ഞാൻ ജനിച്ചാൽ മതിയായിരുന്നു;
നിന്റേതായ്‌ നീയും.
കാണാനല്ലെങ്കിൽ,
ചേർത്തു പുണരാനല്ലെങ്കിൽ
പിന്നെ ബാക്കി ഉടലെന്തിന്‌!
വിരഹം കൊണ്ട്‌ ദഹിപ്പിച്ച്‌
അകന്നിരിക്കുവാൻ മാത്രമായി
ദേഹങ്ങളെന്തിന്‌!

നമുക്ക്‌
നമ്മുടെ ശബ്ദങ്ങളായാൽ
മതിയായിരുന്നു-
ശബ്ദമില്ലായ്മകൾ കൊണ്ട്‌
തമ്മിൽ ഒരു നൂറുമ്മ വച്ച്,‌
രാത്രികളിൽ
കൊഞ്ചി, പിണങ്ങി, പ്രണയിച്ചുറങ്ങി
പിന്നെയും കൊതിതീരാതെ,
പരസ്പരം ചുമ്പിച്ചുണർത്തുന്ന
നമ്മുടെ തന്നെ ശബ്ദങ്ങൾ!