Jyothy Sreedhar

മന്ദഹാസം

എന്റെ മുഖം വികൃതമെന്നു തോന്നുമ്പോള്‍ ആ പഴയ കണ്ണാടിയില്‍ ഞാന്‍ നോക്കാറുണ്ട്- നിന്റെ സ്പര്‍ശം ഉള്ളത്. ഞാനൊന്നു നോക്കാതെ, അവഗണിക്കപ്പെട്ട് ഒരു മൂലയില്‍ അത് കിടന്നിരുന്നു, കാലങ്ങളോളം. നീയാണതില്‍ നിറഞ്ഞ പൊടിയില്‍, എന്റെ മുഖത്തോളം വലുതാ- യൊരു മന്ദഹാസം വരച്ചത്. ആ മന്ദഹാസത്തിന് വേണ്ടി, ഞാനതിനെ സ്വന്തമാക്കുകയുണ്ടായി. ശേഷം, ആ കണ്ണാടിയെ ഞാന്‍ അവഗണിച്ചില്ല. കണ്ണാടിയിലെ ചിത്രത്തില്‍, എന്റെയധരങ്ങളുടെ വടിവുകള്‍ വ്യക്തമാണ്. നിന്റെ കൈപ്പാടുകളും അങ്ങിങ്ങായുണ്ട്. എന്റെ കൊച്ചുദുഃഖങ്ങളില്‍പ്പോലും നീ വരച്ചയെന്റെ മന്ദഹാസമാണ് പിന്നീടെന്നെയാശ്വസിപ്പിച്ചത്. കണ്ണാടിച്ചിത്രം നിന്റെയാജ്ഞയായെടുത്ത്, അതോളം വലുതായി, അത്രയും ഭംഗിയാ- യൊന്നു ചിരിക്കുവാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. പൊടികൊണ്ടും നീ വരച്ച ഒരു മന്ദഹാസം എന്റെ ജീവിതത്തിലെ പൊടിപടലങ്ങളെ തൂത്തെടുത്തതായ്‌ തോന്നി. നിന്റെ കരവിരുതിലൂടെയാണ് എന്റെ പുഞ്ചിരിയിലെ സൌന്ദര്യം ഞാന്‍ തിരിച്ചറിഞ്ഞത്. നിന്‍റെ വിരല്‍പ്പാടുകളുടെ മാന്ത്രികസാന്നിധ്യത്തെ ഞാന്‍ പ്രണയിച്ചു പോയത് അന്നാണ്.