നിനക്ക്, പഴകിമുഷിഞ്ഞൊരു പഴഞ്ചൻ കടലാസിനെ എന്രെ പ്രണയോപഹാരമായ് ഞാൻ നൽകട്ടെ?
അതിൽ,
കൂട്ടിയും കിഴിച്ചുമല്ലാതെ ഞാനെഴുതിയ,
അപരിഷ്കൃതമായ
പ്രണയസന്ദേശങ്ങളുണ്ടാകും.
നിന്നെ കണ്ട മാത്രയിൽ ഞാൻ എഴുത്തിത്തുടങ്ങി,
അത്രയും പഴകിയ
എന്റെ നീലമഷിക്കുറിപ്പുകൾ-
നീലയ്ക്ക് സമുദ്രത്തിന്റെ സ്വഭാവമെന്നോർക്കണം.
എന്റെ പ്രണയം പഴഞ്ചനാണ്.
മായ്ചിട്ടുണ്ടെങ്കിൽ,
കടലാസിൽ പാടുകൾ കാണാം.
അല്ലെങ്കിൽ, മഷി പടർന്നിരിക്കും.
അതുമല്ലെങ്കിൽ, കടലാസിന്റെ തൊലി
അങ്ങിങ്ങായി പൊളിഞ്ഞിരിക്കും.
ഇനി, വെട്ടിയിട്ടുണ്ടെങ്കിൽ,
വരകൾക്കു പിന്നിൽ
ഒളിച്ചുകളിയ്ക്കുന്ന വാക്കുകളുണ്ടാകും.
ഒന്നിരുത്തി നോക്കിയാൽ,
നിനക്കു കാണാൻ കഴിയാത്ത-
യൊരു വരിയുമതിലുണ്ടാകില്ല.
പിന്നെയും നോക്കിയാൽ,
മഷി തെളിയാത്ത പാടുകളെ
നിനക്കു കാണാം.
അതിനുമുള്ളിൽ,
ഈ പഴഞ്ചൻ പ്രണയവുമായി
കൂനിക്കൂടി,
നിന്നിൽ നിന്നു പോലും
സ്വയം ഉൾവലിഞ്ഞ,
ഞാനെന്ന,
നിന്റെ പ്രണയിനിയും.