Jyothy Sreedhar

ആദ്യമനുഷ്യര്‍!

കടലുകള്‍ കടന്നൊരു ദ്വീപില്‍
നീയും ഞാനും മാത്രമായി
സ്വര്‍ഗ്ഗവും ഭൂമിയും
പങ്കുവയ്ക്കുന്നതിനെക്കുറിച്ചു
നീയന്നു പറഞ്ഞു.

ആദാമും ഹവ്വയും
ഭൂമിയുടെ ഗര്‍ഭത്തില്‍
അന്നുണ്ടായിരുന്നില്ലെങ്കില്‍,
നാം ആദ്യമനുഷ്യരായ്‌ ഉടലെടുക്കു- മായിരുന്നെന്നു വൃഥാ നീ സങ്കല്‍പ്പിച്ചു. ആദ്യപുരുഷനില്‍, ആദ്യസ്ത്രീയില്‍, പ്രണയം വേണ്ടിയിരുന്നെന്നു നീ പരിഭവിച്ചു. ആരും തൊടാത്ത പ്രകൃതിയെ ഒന്നിച്ചാദ്യമായി സ്പര്‍ശിക്കണം; അരുവിയിലെ ജലത്തില്‍ നി- ന്നാദ്യ ദാഹം തീര്‍ക്കണം; ആദ്യ പൂര്‍ണ്ണചന്ദ്രനെ കണ്ട്, അതത്ഭുതമാക്കി, എന്നെ നോക്കി കണ്‍ചിമ്മണം; വിരലുകള്‍ കോര്‍ത്തു മണ്ണില്‍ കിടന്ന്, മാനത്തെ, താരങ്ങളെ കാണണം; നിന്‍റെ സ്വപ്‌നങ്ങള്‍ കൊണ്ട് മേഘങ്ങളുണ്ടായി, മഴയായിറങ്ങണം, നമ്മെ നനയ്ക്കണം; മരണമെന്തെന്നറിയാതെ, ഭയമില്ലാതെ പുഞ്ചിരിക്കണം; കാണുന്ന കാഴ്ചകള്‍ക്ക് പേരിടണം, ഓമനപ്പേരുകള്‍; ഭൂമിയിലെ വസന്തമൊന്നായ് എന്‍റെ മിഴികളില്‍ കാണണം- നിന്‍റെ വിചിത്രമോഹങ്ങള്‍. എങ്കിലും, എത്രമേല്‍ പ്രണയബദ്ധരെന്നും അതെത്രമേല്‍ ഭ്രാന്തമെന്നും നാമെന്നും പറയാതെവിട്ടു. ആ വാക്കുകളാ ദ്വീപിലെ മേഘങ്ങളിലൂറി, എന്നും മഴയായി പെയ്ത് നമ്മുടെ കള്ളച്ചിരികളായി ഇന്നും പരിണമിക്കുന്നു.